കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍ പട്ടണം ഉത്ഖനനത്തിന്ന്‍ അവലംബിച്ച രീതികളെയും
ഉത്ഖനനത്തില്‍നിന്നു നിന്ന് കിട്ടിയ വിവരങ്ങളെയും അവ ഉപയോഗപ്പെടുത്തുന്ന ചരിത്രാന്വേഷണങ്ങളെയും
പറ്റി ധാരാളം ആക്ഷേപങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ഉത്ഖനനം തന്നെ ശരിയായ രീതിയലായിരുന്നില്ലെന്നും
അതില്‍ ധാരാളം പാളിച്ചകളുണ്ടെന്നും അത്കൊണ്ട് അവിടത്തെ വിവിധ മണ്ണടരുകളില്‍ നിന്ന്
ലഭിച്ച വസ്തുക്കളുടെ പഠനം ശരിയായ ദിശയിലല്ല നടന്നിരിക്കുന്നതെന്നും പല പുരാവസ്തുഗവേഷകരും
അഭിപ്രായപ്പെടുന്നതായി കേള്‍ക്കുന്നു. അതുപോലെത്തന്നെ
പ്രധാനമായ മറ്റൊരു കാര്യം ഖനനത്തില്‍ നിന്ന് കിട്ടിയ പലതരം വസ്തുക്കളുടെ ശേഖരങ്ങള്‍
വേണ്ട രീതിയില്‍ പരിരക്ഷിപ്പെടാതിരുന്നതുമൂലം നഷ്ടമായിട്ടുണ്ടെന്നും ആണ്. സഞ്ചികളിലാക്കി വച്ചിരുന്ന അവ ആ പ്രദേശവാസികള്‍
പലരും തന്നെ അശ്രദ്ധമായി എടുത്തുകൊണ്ടുപോയത് കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഖനനം
നടന്നു കഴിഞ്ഞശേഷം അതാത് കുഴികളില്‍ ബാക്കിയുണ്ടായിരുന്നവയും വേണ്ടപോലെ സൂക്ഷിക്കാനായിട്ടില്ലെന്നും
ഉത്ഖനനത്തിന്റെ സംഘാടകര്‍തന്നെ പറഞ്ഞതായും കേള്‍ക്കുന്നു. തുടര്‍ച്ചയായി നടത്തപ്പെട്ട ഈ പ്രയത്നം, ഏറെ കൊട്ടിഘോഷിക്കപ്പെട്ടശേഷം
അകാലത്തില്‍ നിലക്കുകയാണോ എന്ന സംശയവും ബലപ്പെട്ടുവരുന്നതായി അറിയുന്നു. ഈ പരിശ്രമങ്ങളില്‍
നിന്ന് സ്വരൂപിച്ച വിവരങ്ങളും വിജ്ഞാനങ്ങളുമാകട്ടെ സങ്കുചിതമായ ചരിത്രവ്യാഖ്യാനങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നുവെന്നും ആക്ഷേപമുയരുന്നു.
ഈ കേള്‍ക്കുന്ന ബഹളങ്ങളുടെയൊക്കെ അടിസ്ഥാനം എവിടെയാണ്? ഇങ്ങിനെ ബഹളം വക്കാനും അന്വേഷണത്തിന്‍റെ ഫലമായി
പുറത്തുവരുന്ന വിവരങ്ങളുടേയും വിജ്ഞാനങ്ങളുടേയും മേല്‍ സംഘങ്ങളായി ചേരിതിരിഞ്ഞു
നിന്ന് അവകാശവാദങ്ങളുന്നയിക്കാനും ആളുകളെ തമ്മില്തല്ലിക്കാനും മാത്രമാണോ ചരിത്രാന്വേഷികള്‍
ശ്രമിക്കേണ്ടത്? അതിനപ്പുറം പൊതുവായ മനുഷ്യചരിത്രത്തോടു
ചേര്‍ത്തുവായിക്കാവുയ്ന്ന മട്ടില്‍ പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ഗതി തിരിച്ചുവിടലും മനുഷ്യസംസ്കൃതിയുടെ
വികാസപരിണാമങ്ങളില്‍ അവക്കുള്ള പങ്കു വിശദമാക്കപ്പെടലും സാദ്ധ്യമാക്കുമാറുള്ള ശ്രമങ്ങളല്ലേ
നടക്കേണ്ടത്. നമ്മുടെയൊക്കെ മുന്‍ചരിത്രങ്ങളെ
ദിവ്യവല്‍ക്കരിക്കാനുള്ള ഏതു ശ്രമങ്ങളും തിരസ്കരിക്കപ്പെടേണ്ടതാണെന്ന കാര്യവും
അതുപോലെത്തന്നെ പ്രധാനമല്ലേ
ചരിത്രം അനാവരണം ചെയ്യുന്ന വസ്തുതകളില്‍ എല്ലായ്പ്പോഴും നമുക്ക് അത്ഭുതത്തോടെ
നോക്കിക്കാണാവുന്ന കാര്യങ്ങളെപ്പോലെത്തന്നെ
അത്രക്കൊന്നും ശുഭോദര്‍ക്കങ്ങളല്ലാത്ത നിരവധി സംഭവങ്ങളുടെയും ശീലങ്ങളുടെയും ഭ്രംശമേഖലകളും
കാണാം. ശരിക്കും തെറ്റിനും ഒരുപോലെ ഇടമുള്ളതാണ്
മനുഷ്യചരിത്രം മുഴുവന്‍. അതില്‍
അനുഭവങ്ങളിലൂടെ ശരിയല്ലാത്തതിനെ മനസ്സിലാക്കി വര്‍ജ്ജിച്ചുകൊണ്ടും നിരന്തരമായി അവയെ തിരുത്തേണ്ടിടത്ത്
തിരുത്തിക്കൊണ്ടുമാണ് മനുഷ്യന്‍ മുന്നേറിയിട്ടുള്ളത്. ആ ശ്രമങ്ങളില്‍ സത്യാന്വേഷികളും ജ്ഞാനാന്വേഷികളുമായ
എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയുള്ള സ്ഥാനവുമുണ്ട്.
അവനവന്റെ പ്രാചീനത ഉയര്‍ത്തിക്കാട്ടാനാണ് പൊതുവേ എല്ലാ മനുഷ്യരുടെയും
സമൂഹങ്ങളുടെയും ശ്രമങ്ങള്‍. ഏതു നല്ലകാര്യവും
ഏറ്റവും ആദ്യം ചെയ്തത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനും അങ്ങിനെ എന്റെ
പാരമ്പര്യം മഹത്തരമാണെന്നും അത് നിന്റെതിനേക്കാള്‍ കേമമാണെന്നും വിശ്വസിക്കുകയും
പറയുകയും ചെയ്യാന്‍ വ്യക്തികളും
സമൂഹങ്ങളും എന്നും ശുഷ്ക്കാന്തി കാണിക്കുന്നതുകാണാം. അതിനായുള്ള തത്രപ്പാടില്‍ ചരിത്രാന്വേഷണശ്രമങ്ങളില്‍
നിന്ന് കണ്ടുകിട്ടുന്ന എന്തിനെയും തന്റേതാക്കാനുള്ള
വ്യഗ്രത എല്ലാവരും കാട്ടുന്നു. അങ്ങിനെ
മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള ഒരു ശ്രമമായി അത് മാറുമ്പോള്‍ തങ്ങള്‍
മാത്രമാണ് ശരി എന്ന് സിദ്ധാന്തിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. അങ്ങിനെ നാം ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതിനു
പകരം അതെടുത്ത് അമ്മാനമാടിക്കൊണ്ട് തങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും അധമരും തങ്ങള്‍ക്കു
കീഴ്പ്പെടേണ്ടവരുമാണെന്നു സമര്‍ത്ഥിക്കാന്‍
തുടങ്ങുന്നു. അവനവന്റെ പാരമ്പര്യം
അന്വേഷിക്കാന്‍ മാത്രമുള്ളതല്ല ചരിത്രപഠനം.
അത് മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ എന്തൊക്കെ പോരായ്മകളോടെയാണ്
ജീവിച്ചുപോന്നതെന്നും എന്നും ആ പോരായ്മകളില്‍ നമുക്ക് എന്തൊക്കെ തിരുത്തുകള്‍ നടത്തേണ്ടതുണ്ട്
എന്ന് നിര്‍ണ്ണയിക്കാനുള്ളതുകൂടിയാണ്.
ഉത്ഖനനത്തിനിടെ ശ്രദ്ധേയങ്ങളായ വസ്തുക്കള്‍ കിട്ടിയതുകൊണ്ടുമാത്രം ആ പ്രദേശത്തുണ്ടായിരുന്നത് എല്ലാം തികഞ്ഞ,
ഇന്നത്തെതിനേക്കാളും മേന്മയേറിയ ഒരു സംസകാരമോ ജീവിതശൈലിയോ ആയിരുന്നു എന്ന്
പറയാനാകുമോ? അതുകൊണ്ടു ഖനകന്മാര്‍ വസ്തുബദ്ധമായ
തങ്ങളുടെ കണ്ടെത്തലുകളുടെ ദൃശ്യങ്ങളില്‍നിന്നു മാത്രം ഇവിടെ ജീവിതം ഇങ്ങിനെയൊക്കെ
ആയിരുന്നു എന്ന് യഥാവില്‍ പറഞ്ഞുവച്ചാല്‍ മാത്രം പോരാ; ആ സംവിധാനങ്ങള്‍
ജീവിതമൊരുക്കിക്കൊടുത്ത മനുഷ്യസമൂഹത്തിലെ ഉത്പാദനവ്യവസ്ഥകളെക്കുറിച്ചും അതിന്റെ കാലികസ്ഥിരതയും
കാലംചെല്ലുംതോറുമുള്ള വളര്‍ച്ചയും എങ്ങിനെയാണ് ഉറപ്പാക്കപ്പെട്ടിരുന്നത്
എന്നതിനെപ്പറ്റിയും കാലികപ്രസക്തിയുള്ള പുതിയ രീതികളിലേക്ക് അതെങ്ങിനെ പരിണമിച്ചുപോയി
എന്നും വ്യക്തമായ നിഗമനങ്ങളും കൂടി തങ്ങളുടെ തുടര്‍പഠനങ്ങളിലൂടെ തരേണ്ടതുണ്ട്.
നമുക്ക് പട്ടണത്തിന്റെ കഥകളിലേക്ക് തന്നെ
മടങ്ങിവരിക.. പ്രസ്തുത തുറമുഖത്തിനു
ക്രിസ്തുവിനു മുമ്പ് ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പീ.ജെ. ചെറിയാനും സംഘവും കണ്ടെത്തുമ്പോള്‍
ക്രിസ്തു ആദ്യദശകങ്ങളിലേക്കാണ് മറ്റു
പലരും അതിന്റെ പഴക്കം നിശ്ചയിക്കുന്നത്. റോമാ
സാമ്രാജ്യവുമായുള്ള ആദാനപ്രദാനങ്ങളുടെ സാക്ഷ്യങ്ങളായി പല വസ്തുക്കളും പുറത്തുവരുന്നതുകൊണ്ട്
എഡി ആദ്യശതകങ്ങളില്‍ ഏതായാലും അതുണ്ടായിരുന്നതായിത്തന്നെ നമുക്ക്
അംഗീകരിക്കുക. എന്നിട്ട് അവിടെയെത്തുമ്പോള്‍ ഈ ചരിത്രാന്വേഷികളോടു
നമുക്കൊന്നുരണ്ട് ചോദ്യങ്ങള്‍
ചോദിക്കുക. അന്ന്, എ ഡി ആദ്യശതകങ്ങളില്‍ ഇവിടെ
ഈ പട്ടണത്തില്‍ എത്രപേര്‍ ജീവിച്ചുപോന്നു?
അവരെ ഊട്ടാനും അവരുടെ സമുദ്രാന്തരയാത്രകള്‍ സംഘടിപ്പിക്കാനുമായി എത്രയാളുകള്‍ ആ പട്ടണത്തിന്റെ പ്രാന്തങ്ങളില്‍ കൃഷിയും കൈത്തൊഴിലുകളുമായി
കഴിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു? കേരളത്തില്‍
ഇന്ന് 3.3 കോടി ആളുകളുണ്ടെന്നാണ് കണക്ക്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത്, ഏതാണ്ട് അറുപതു വര്‍ഷത്ത്തിനു മുമ്പ്,
ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നപ്പോള്‍ കേരളത്തിലേത്
ഒന്നരക്കോടി ആയിരുന്നു. 1857 ല്‍ ഇന്ത്യയിലെ ജനസംഖ്യ 15 കോടി ആയിരുന്നു എന്ന്
കാറല്‍ മാര്‍ക്സിന്റെ ശിപ്പായിലഹളയെക്കുറിച്ചുള്ള കുറിപ്പുകളില്‍ കാണുന്നു. അന്നത്തെ ഇന്ത്യ ഇന്നത്തെ പാകിസ്ഥാനും ബംഗ്ലാദേശും കൂടി ചേര്‍ന്നതായിരുന്നു എന്നും ഈ
രണ്ടു സ്ഥലങ്ങളും ജനസാന്ദ്രതയുടെ കാര്യത്തില്‍ അന്നേ മുന്നിട്ടു നിന്ന
പ്രദേശങ്ങളായിരുന്നു എന്നും കൂടി ഓര്‍ക്കുക.
അപ്പോള്‍ അന്നത്തെ ഈ പതിനഞ്ച് കോടിയില്‍ എത്ര പങ്ക് നമുക്ക് ഈ കേരളക്കരക്ക്
കൊടുക്കാനാകും? 1951 ലെ ജനസംഖ്യ അടിസ്ഥാനമായി
സ്വീകരിച്ചാല്‍ തന്നെ അത് 15/36 x 1.5 കോടി എന്ന്
വരുന്നു. അതായത് ൬൫ ലക്ഷത്തിലും താഴെ
മാത്രം. അങ്ങിനെ വരുമ്പോള്‍ ക്രിസ്തു
ആദ്യശതകങ്ങളിലെ, അതായത് 1850 വര്‍ഷങ്ങള്‍ക്കു
മുമ്പത്തെ സ്ഥിതി
എന്തായിരിക്കും? അക്കാലങ്ങളില്‍ കേരളത്തിന്റെ
ഉള്നാടുകളൊന്നും ഇത്രയേറെ
വികസിച്ചുകഴിഞ്ഞിട്ടുണ്ടാവില്ല. അവിടങ്ങളിലേക്ക് നെല്‍കൃഷി എത്തുന്നതുതന്നെ
ക്രിസ്തു പത്താം നൂറ്റാണ്ടോടെയാണ്. സംഘകാലകൃതികള്‍ വളരെ ഉന്നതമായ ചിന്താധാരകള്‍
ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യ സ്ഥിതിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്കിലും അതിന്റെ
ഭൂമിശാസ്ത്രപരമായ ഭൂമിക കേരളക്കരയും ഇന്നത്തെ തമിഴകവും മൊത്തത്തില്‍ ഉള്‍പ്പെടുന്ന
പ്രദേശമാണെന്നുകൂടിയോര്‍ക്കണം. കേരളത്തിലാകട്ടെ
സംഘകാലത്ത് സജീവമായ സാമൂഹ്യജീവിതം നിലനിന്നിരുന്നത് അതിന്റെ കടലോരമേഖലകളിലായിരുന്നു.
ആളുകള്‍ കൂടുതല്‍ പാര്‍ത്തിരുന്നതും ഇവിടെത്തന്നെ.. കാരണം ഇവിടങ്ങള്‍ താരതമ്യേന നിരപ്പായതും ഇന്നും
വര്ഷം മുഴുവന്‍ ജലലഭ്യതയുള്ളവയുമാണല്ലോ. കേരളത്തില്‍ നെല്‍കൃഷി ആരംഭിക്കുന്നത്
നിളാതടത്തിലും കടലോരമേഖലകളിലുമാണ്. 1857 ല്‍ നിന്ന് ക്രിസ്തു ഒന്നാം
നൂറ്റാണ്ടിലേക്ക് പ്രാഗ് ഗമനം നടത്തുമ്പോള്‍ അക്കാലത്ത് ലോകത്തെ മൊത്തം ജനസംഖ്യ 17 കോടി മാത്രമെന്നാണ്
കണക്ക്; ഇന്ത്യയില്‍ അതിന്റെ 21 ശതമാനമായ 3.57 കോടിയും.
ഇതില്‍ മഹാഭൂരിപക്ഷവും അക്കാലത്ത് ഗംഗാസമതലത്തിലും ഡെക്കാനിലും കാവേരീതടങ്ങളിലും
ആയിരുന്നു. ഗംഗാസമാതലത്തില്‍ ഏറ്റവും
ജനസാന്ദ്രതയുള്ള പശ്ചിമ ബംഗാളില്‍ ഇന്നത് ചതുരശ്രകിലോമീറ്ററില്‍ ൧൦൩൦. ആണ്. കേരളത്തില്‍ ൮൫൯ ഉം. ഇവ തമ്മിലുള്ള അനുപാതം ക്രിസ്തു ആദ്യ ശതകത്തിലെക്കും അംഗീകരിച്ചാല്‍പ്പോലും അതാത്
സംസ്ഥാനങ്ങളുടെ മുഴുവന്‍ വിസ്തൃതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അക്കാലത്ത് കേരളത്തില്‍ 114000 ത്തോളം ആളുകളെ
ഉണ്ടാകാന്‍ പാടുള്ളൂ. അതേസമയം മൊത്തമുള്ള 38836 ച. കി.മീ. വിസ്തൃതിയുടെ ഏതാണ്റ്റ്
മുപ്പതു ശതമാനത്തോളം ഇന്നും കാടായ ഇവിടെ അക്കാലത്തെ മനുഷ്യവാസയോഗ്യമായ സ്ഥലങ്ങള്‍ മൊത്തം സ്ഥലത്തിന്റെ
മൂന്നിലൊന്നായിരുന്നെന്നു കരുതുക. അങ്ങിനെ വരുമ്പോള്‍ കേരളത്തിലെ ജനസംഖ്യ
യഥാര്ഥത്തില്‍ ഈ കണക്കുകൂട്ടിയത്തിലും വളരെ താഴെയായിരിക്കും. അങ്ങിനെ
ജനവാസയോഗ്യമായ സ്ഥലത്തിനെ അളവുകൂടി പരിഗണിച്ചുകൊണ്ട് കുറേക്കൂടി വസ്തുനിഷ്ഠമായി ഈ ചോദ്യത്തിനുത്തരം
തേടുമ്പോള്‍ അന്നത്തെ കേരളക്കരയില്‍ സംസ്കൃത
സമൂഹത്തെ ഒരുപക്ഷെ അമ്പതിനായിരത്തില്‍
നമുക്ക് ഒതുക്കേണ്ടിവരും. അതിനെത്തന്നെ
നമുക്ക് ഏഴിമല മുതല്‍ വിഴിഞ്ഞം വരെയുള്ള പ്രദേശങ്ങളിലെങ്കിലും പരത്തിനിര്‍ത്തുകയും
വേണം. അതില്‍ വയനാടന്‍ കുന്നുകളും നിളാതടവും മറയൂര്‍ക്കാടുകളുമൊക്കെ
പെടുകയും ചെയ്യും. ഇന്നത്തെ ഓരോ
ജില്ലയിലും ഇരുപതിടത്ത് ജനാധിവാസം സങ്കല്പ്പിചാല്ത്തന്നെ മുന്നൂറോളം വരുന്ന ജനാധിവാസകേന്ദ്രങ്ങളില്‍ ഓരോന്നിലും 150 നും 200
നും ഇടക്ക് ആളുകളെ ഉണ്ടാകൂ എന്ന് നമുക്ക് കാണാം.
അന്ന് ന്നിലവിലുണ്ടായിരുന്ന മറ്റു ഭൌതിക സാഹചര്യങ്ങള്‍ കൂടി
കണക്കിലെടുക്കുമ്പോള്‍ ഇത്രയും ചെറിയ ഒരു പ്രാദേശികജനസംഖ്യയുടെ സാമ്പത്തികശാസ്ത്രപരവും
ചരിത്രപരവുമായ പ്രസക്തി എത്രത്തോളമുണ്ടാകും?
യാത്രാസൌര്യങ്ങള്‍ ഒട്ടും വികസിച്ചിട്ടില്ലാത്ത കാലം. ക്രിസ്തു ആദ്യദശകങ്ങളിലൊന്നും കേരളത്തില്‍
ചക്രമുള്ള വണ്ടികളോ അവയോടിക്കാന്‍ പറ്റിയ വഴിത്താരകളോ ഉണ്ടായിരിക്കാന്‍ വയ്യ. ചേരന്മാരുടെ കേന്ദ്രമായ തമിഴ്നാടിലെ കരൂര്‍ –
ഉറയൂര്‍ മേഖലകളില്‍നിന്ന് തിരുവഞ്ചിക്കുളത്തേക്ക് ഒരു യാത്ര നടത്തണമെങ്കില്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ
എടുത്തിട്ടുണ്ടാകും. സംഘങ്ങളായി മാത്രം നടത്താവുന്ന യാത്രകള്‍. സാധനങ്ങള്‍ തലച്ചുമടായിത്തന്നെ കൊണ്ടുപോകേണ്ട
അവസ്ഥ. രോഗങ്ങളെയും ഭക്ഷ്യദൌര്‍ലഭ്യത്തെയും
ആയുസ്സിന്റെ ബലവും ഭാഗ്യവും കൊണ്ടുമാത്രം കീഴടക്കേണ്ടിയിരുന്ന കാലം.
അക്കാലത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 30-35 വര്‍ഷമായിരുന്നു. (എ ഡി 2010 ല്‍ ഇത് 62 വര്‍ഷമാണ്.) ശിശു-പ്രസവമരണങ്ങളുടെ
നിരക്ക് വളരെ ഉയര്‍ന്നത്. പാര്‍പ്പിടങ്ങളുടെ
പ്രാകൃതാവസ്ഥ. കച്ചവടചരക്കുകളില്‍ മൂല്യവര്‍ദ്ധിതവസ്തുക്കള്‍
വളരെ കുറവ്. മിക്കതും പ്രകൃതിയില്‍ നിന്ന്
സഞ്ചയിക്കുന്നവ മാത്രം. ക്ഷാമങ്ങള്‍
കൊടുങ്കാറ്റുകള്‍ പോലെ വീശിയടിച്ചിരുന്ന വര്‍ഷങ്ങള്‍ നിരവധി. വസൂരിയും പ്ലേഗും കോളറയുമൊക്കെ എപ്പോള്‍
വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ. സൂര്യാസ്തമയം മുതല്‍ ഉദയം വരെ നീണ്ടുപോയിരുന്ന
ഇരുള്‍ മൂടിയ രാത്രികള്‍. വന്യമൃഗങ്ങളുമായി
വേണ്ടിയിരുന്ന നിരന്തര പോരാട്ടങ്ങള്‍.
യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ മഴയൊഴിയുന്ന കാലത്തെ കാത്തുനില്‍ക്കേണ്ടിയിരുന്ന കാലം. മനുഷ്യന്‍
പ്രകൃതിയുടെ മുന്നില്‍ നിസ്സഹായരായി വണങ്ങിനിന്നിരുന്ന കാലം. ഇതെല്ലാം അക്കാലത്ത് ആഗോളവ്യാപകമായിത്തന്നെ
നിലനിന്നിരുന്ന അവസ്ഥകളാണ്.
വര്‍ത്തമാനകാലത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇങ്ങിനേയൊക്കെയുള്ള ഒരുകാലത്തെ
എങ്ങിനെയാണ് ഭാസുരമായ ഭൂതകാലമെന്നു വിളിക്കാനാകുക?
പക്ഷേ എല്ലാ കാലത്തെയും പോലെ ഈ കാലത്തെയും
ഭാസുരമാക്കിയിരുന്ന ഒരു ഘടകം മനുഷ്യസമൂഹത്തില്‍ അന്നും സജീവമായിത്തന്നെ ഉണ്ടായിരുന്നു. സ്വന്തം ജീവിതസാഹചര്യങ്ങള്‍
മെച്ചപ്പെടുത്താനുള്ള ത്വരയും അടങ്ങാത്ത പ്രയത്നശീലവും പുതിയ പുതിയ ചോദ്യങ്ങള്‍
ചോദിക്കാനുള്ള ബുദ്ധിയും തന്റേടവും, ആത്മവിശ്വാസവും പരീക്ഷണോന്മുഖതയുമെല്ലാം
കൂടിച്ചേര്‍ന്ന മനസ്സുകള്‍. അനുഭവങ്ങളില്‍
നിന്നും പ്രകൃതിയില്‍നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അവ വരും തലമുറകളിലേക്ക് പകരാനും ദത്തശ്രദ്ധങ്ങളായ
മനസ്സുകള്‍. ആ മനസ്സുകളുടെ രൂപീകരണമാണ്
സംഘകാലത്തായാലും അതിനും മുമ്പും പിമ്പും തന്നെയായാലും റോമാക്കരെയും യവനരെയും പാഴ്സികളെയും അറബികളെയും ഭാരതീയരെയും ചൈനക്കാരെയുമൊക്കെ
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പരസ്പരം ബന്ധപ്പെടാനും തങ്ങള്‍ക്കിടയില്‍
ആവോളം ആദാനപ്രദാനങ്ങള്‍ നടത്താനും പ്രേരിപ്പിച്ചത്. മനുഷ്യചരിത്രത്തിന്റെ എക്കാലത്തെയും ചാലകശക്തി
ഇതാകുന്നു. നമ്മില്‍ത്തന്നെ അന്തര്‍ലീനമായ
ഈ ചാലകശക്തിയെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും വേണ്ട ഊര്‍ജ്ജമാണ് വര്‍ത്തമാനകാലത്തെ
ചരിത്രപഠനങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കേണ്ടത്.
അങ്ങിനെ സമൂഹസംഘാടനത്തിന്റെയും കലയുടെയും
സാഹിത്യത്തിന്റെയും ഉത്പാദനസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെയുമൊക്കെ ചരിത്രത്തിലെ
സംഘര്‍ഷങ്ങളെ അതിജീവിച്ചുകൊണ്ട് മുമ്പോട്ട് തന്നെ സഞ്ചരിക്കാന്‍ എങ്ങിനെയാണ്
പ്രാചീനകാലം മുതലേ മനുഷ്യര്‍ സാധിച്ചുപോന്നത് എന്ന് മനസ്സിലാക്കാന്‍
ചരിത്രാന്വേഷണങ്ങളും അതിന്റെ പഠനങ്ങളും നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്. കാലഹരണപ്പെടുന്നതിനെ അപ്പപ്പോള്‍ കണ്ടെത്താനും കയ്യൊഴിയേണ്ടവയെ
അപ്പോള്‍ത്തന്നെ ഒഴിവാക്കാനും പുതിയവയെ തേടിപ്പോകാനുമുള്ള അനുസ്യൂതമായ ശ്രമങ്ങളുടെയും
അവയുടെ ഫലപ്രദമായ നിരവധി പര്യവസാനങ്ങളുടെയും ഘോഷയാത്രകള്‍ കൊണ്ടു നിറഞ്ഞ
ചരിത്രസന്ധികളെയാണ് നാം നമ്മുടെ എതുരീതിയിലുള്ള ചരിത്രപഠനശ്രമങ്ങളിലൂടെയും
എക്കാലത്തും കണ്ടെത്തേണ്ടത്. സ്വന്തം
സ്രഷ്ടാവിനെ അന്വേഷിച്ച് പ്രക്രുതിയിലേക്കിറങ്ങിച്ചെന്നവരുടെയും
വിശ്വാസങ്ങളിലൂടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ ശ്രമിച്ചവരുടെയും സ്രഷ്ടാവിനെ അന്വേഷിക്കുന്നത്
അര്ത്ഥശൂന്യമാണെന്നു പറഞ്ഞവരുടെയും സ്രഷ്ടാവില്ലെന്നു സ്ഥാപിച്ചുപറഞ്ഞവരുടെയും സ്വയം സ്രഷ്ടാക്കളാകുക
എന്നുല്ഘോഷിച്ചവരുടെയും ശ്രമങ്ങള്‍ മനുഷ്യപുരോഗതിക്ക് ഒരുപോലെ ഉള്ബലമേകുന്നത് ഇവിടെ
വച്ച് നമുക്ക് കാണാനുമാകും;
മനുഷ്യചരിത്രം ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടേയും പൊതുസ്വത്താകുന്നു അത് ഒരു പട്ടണത്ത്തിലോ അരിക്കമെട്ടിലോ മോഹന്ജദാരോയിലോ ക്രീറ്റിലോ നൈല്‍ നദീതീരത്തോ
ഉള്ള എതെന്കിലും തൊഴുത്തില്‍ കെട്ടിയിടപ്പെടാനുള്ളതുമല്ല. അത്
നാലോ അഞ്ചോ ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാചീന മനുഷ്യന്‍ സമൂഹമായി ജീവിക്കാനും
ഭക്ഷ്യസമ്പാദനത്തിനും തന്റെ
ശിശുക്കളുടെയും തന്റെതന്നെയും സുരക്ഷക്കായും
വേണ്ടി സംഘടിതമായി തുടങ്ങിവച്ച
പരിശ്രമങ്ങള്‍ മുതല്‍ ഇന്നേവരെ പില്കാലമനുഷ്യര്‍ നടത്തിയിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും
ആകത്തുകയാണ്. അതുകൊണ്ടു ചരിത്രത്തെ ഏതാനും
വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ മാത്രം – അവനവനിഷ്ടപ്പെട്ട എതെന്കിലുംകാലഘട്ടം
മുതല്‍ മാത്രം - പഠനവിധേയമാക്കിയാല്‍
മതിയെന്ന് ശഠിക്കുന്നതും കടുത്ത
അപരാധമാകുന്നു. . ചരിത്രപഠനത്തിന്റെ
കാലത്തില്‍ പുറകോട്ടുള്ള ആ വമ്പന്‍ തുടര്ച്ച ഒരു പക്ഷെ കാലത്തിന്റെ
തുടക്കത്തിലേക്ക് തന്നെ നാം തിരിച്ചുവിടേണ്ടതുമുണ്ട്. അങ്ങിനെയൊരു സമീപനം സംഭവിക്കാതിരിക്കുന്നതുതന്നെയാകണം
വാസ്തവത്തില്‍ നാം ഇന്ന് കേള്‍ക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ നമ്മെ
കൊണ്ടെത്തിക്കുന്നതും.